കോഴിക്കോട്: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദ ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്ത കാര്യങ്ങളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തിൽ നൽകിയതെന്നും, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനെതിരെ പറയുന്നത് മലപ്പുറത്തിനെതിരെ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തും ഹവാല ഇടപാടും ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറത്താണെന്ന് പറഞ്ഞാൽ അത് ജില്ലക്കെതിരല്ല. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹിന്ദു പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡെൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുന്ന നിലവന്നു. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എന്റെ ഓഫീസിൽ നിന്ന് അവർക്ക് കത്തയച്ചു. അവരുടെ വിശദീകരണം വന്നു കഴിഞ്ഞുവെന്നാണ് മനസിലാക്കുന്നത്. വീഴ്‌ച പറ്റിയെന്ന് അവർ സമ്മതിച്ചിരിക്കുന്നു. ഏതെങ്കിലും മത വിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
”കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്”- എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്.
Most Read| കോൺഗ്രസ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്‌ടിക്കുന്നു; പ്രധാനമന്ത്രി