മലപ്പുറം: ലൈംഗിക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നേതൃത്വം. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്‌ലിം ലീഗ് നേതാക്കൾ അന്ത്യശാസനം നൽകിയത്. എംഎസ്എഫിന്റെ നേതൃത്വത്തിൽ ലൈംഗിക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ അതിന് മുൻപായി വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്‌തമാക്കി. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗിക അധിക്ഷേപവും, വിവേചനവും ചൂണ്ടിക്കാട്ടി പത്ത് പേരാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസിന് കൈമാറിയിരുന്നു.
തുടർന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി നജ്‌മ തബ്ഷിറയുടെ മൊഴിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്. പോലീസിന് നൽകിയ മൊഴിയിലും തന്റെ പരാതിയില്‍ നജ്‌മ ഉറച്ച് നിന്നു.
പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ഇന്നലെ ചര്‍ച്ച നടത്തിയ മുനവറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡണ്ട് പികെ നവാസ് അടക്കമുളളവര്‍ക്ക് എതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്നായിരുന്നു ഹരിത നേതാക്കളുടെ മറുപടി.
Read Also: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്; ദേവസ്വം വിജിലൻസ് പരിശോധന നടത്തി