കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പിരിച്ച ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് കണക്ക് പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡണ്ടിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്.
യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. അഞ്ച് ഏക്കർ നാൽപ്പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറും 24 സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. ഇതിന് 3,68,36,388 രൂപയാണ് ചിലവായത്.
രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചിലവായി എന്നും സണ്ണി ജോസഫ് പറഞ്ഞു. ഏറ്റെടുത്തത് രണ്ട് ഏക്കർ 18 സെന്റ് ഭൂമിയാണ്. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്നും ഭവന നിർമാണത്തിനായി ചെലവാക്കിയത് 97,51,212 രൂപ. 9,30,000 രൂപ ആപ്പ് നിർമാണത്തിന് ചിലവായി. രജിസ്‌ട്രേഷനായി ഇനിയും 73,90,985 രൂപ ആവശ്യമുണ്ട്.
അത് പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിർമാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വീട് നിർമാണത്തിനുള്ള തുക പാർട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിനെതിരെ വയനാട് ഫണ്ട് വിവാദം ഉയർന്നത്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം.
അതിനിടെ, കോൺഗ്രസിന്റെ കണക്ക് കള്ളക്കണക്കാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. തറക്കല്ലിട്ട് പത്തുദിവസം കൊണ്ട് പണി തുടങ്ങുമെന്ന് പറഞ്ഞിട്ട് വീട് വെക്കാനുള്ള പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ സിപിഎം-ഡിവൈഎസ്‌പി നേതാക്കൾ വെല്ലുവിളിച്ചിരുന്നു.
Most Read| എൽപിജിയുമായി ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്; ഉടൻ ഹോർമുസ് കടക്കും





































