ന്യൂഡെൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ്. തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ നിയമനം നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ആരോപിച്ചു.
നിയമനടപടി ക്രമത്തിലെ നിഷ്‌പക്ഷതയിലും സത്യസന്ധതയിലും നേതാക്കൾ സംശയം രേഖപ്പെടുത്തുകയും ചെയ്‌തു. കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തേക്ക് ജസ്‌റ്റിസ് രോഹിന്റൻ ഫാലി നരിമാൻ, ജസ്‌റ്റിസ് കുറ്റിയിൽ മാത്യൂ ജോസഫ് എന്നിവരുടെ പേരായിരുന്നു കോൺഗ്രസ് നിർദ്ദേശിച്ചത്.
അധ്യക്ഷനായി സുപ്രീം കോടതി ജഡ്‌ജി വി രാമസുബ്രഹ്‌മണ്യത്തെ തിരഞ്ഞെടുത്തത് ജാതി, മതം, പ്രദേശം ഉൾപ്പടെയുള്ള ഘടകങ്ങൾ പരിഗണിക്കാതെയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇത് എല്ലാവരെയും പരിഗണിക്കാനുള്ള സർക്കാരിന്റെ വിമുഖതയാണ് വ്യക്‌തമാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് സ്‌ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്‌ഥാനത്തേക്കാണ് ഇപ്പോൾ കേന്ദ്രം രാമസുബ്രഹ്‌മണ്യനെ നിയമിച്ചത്.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല