കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി പാർഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ നീക്കം ചെയ്ത വിവരം പുറത്തുവിട്ടത്. അഴിമതികേസില്‍ പാര്‍ത്ഥയെയും സുഹൃത്ത് അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ വസതികളില്‍ നിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്.
മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബംഗാളിൽ നടക്കുന്ന അഴിമതികളിൽ മമതാ ബാനർജി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ചോദ്യം. തൃണമൂലിന്റെ അഴിമതിക്കഥകൾ ഒരോന്നായി പുറത്ത് വരികയാണ്. പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മമത തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇഡി കസ്റ്റഡിയിലുള്ള അര്‍പിത മുഖർജി ചോദ്യം ചെയ്യലിനിടെയാണ് ധനശേഖരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മന്ത്രി പാർഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർഥ ചാറ്റർജിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപിത പറഞ്ഞതായി എൻഡിടിവി റിപ്പോർട് ചെയ്തിട്ടുണ്ട്.
ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്റെ വീട്ടിൽ വരുമായിരുന്നു. തന്റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർഥ ചാറ്റർജി ഉപയോഗിച്ചത്. ആ സ്ത്രീയും പാർഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്.
Most Read: ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധം; പാർലമെന്റിൽ മൂന്ന് എംപിമാർക്ക് കൂടി സസ്പെൻഷൻ








































