കൊല്‍ക്കത്ത: അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്‌റ്റിലായ പശ്‌ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ അനധികൃത സ്വത്ത്. 21.2 കോടി രൂപ, 54 ലക്ഷം രൂപയുടെ വിദേശ കറന്‍സി, 79 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങള്‍ എന്നിവയാണ് ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെടുത്തത്. എട്ട് ഫ്‌ളാറ്റുകള്‍ അര്‍പ്പിതയുടെ ഉടമസ്‌ഥതയിലുണ്ടെന്നും വ്യക്‌തമായിട്ടുണ്ട്.
വെള്ളിയാഴ്‌ച രാത്രിമുതല്‍ ബാങ്ക് ഉദ്യോഗസ്‌ഥരെ ഏര്‍പ്പെടുത്തിയാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. മുഴുമിപ്പിക്കാനാവത്തതിനെ തുടര്‍ന്ന് ശനിയാഴ്‌ച ഉച്ചയോടെ കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചു. എണ്ണല്‍ രാത്രിയും തുടരുകയാണെന്നും മൊത്തം തുക ഉയര്‍ന്നേക്കാമെന്നും ഇ.ഡി. സൂചനനല്‍കി. ഇഡി കണ്ടെടുത്ത പണം കൊണ്ടുപോകാനായി റിസര്‍വ് ബാങ്ക് പ്രത്യേക ട്രക്കും 20 ഇരുമ്പുപെട്ടികളും അര്‍പ്പിതയുടെ വീട്ടിലേക്ക് അയച്ചുകൊടുത്തു.
അധ്യാപകനിയമനത്തില്‍ പല തട്ടുകളായാണ് തുകയുടെ കൈമാറ്റം നടന്നിരുന്നതെന്ന് ചോദ്യംചെയ്യലില്‍ അര്‍പ്പിത വെളിപ്പെടുത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റാങ്ക് ലിസ്‌റ്റിലുള്ള ഉദ്യോഗാര്‍ഥികളെ സമീപിക്കുന്ന ഇടനിലക്കാരന്‍ തുകകൈപ്പറ്റി സ്വകാര്യവ്യക്‌തിയെ ഏല്‍പ്പിക്കുകയും ഇത് സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ ഏറ്റുവാങ്ങി മന്ത്രാലയത്തിലെ ഉന്നതര്‍ക്ക് കൈമാറുകയുമായിരുന്നു പതിവ് എന്നാണ് വെളിപ്പെടുത്തല്‍.
ഒരു ദിവസത്തോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശനിയാഴ്‌ച വൈകിട്ട് ആറോടെയാണ് വീട്ടില്‍നിന്ന് അര്‍പ്പിതാ മുഖര്‍ജിയെ ഇഡി അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോയത്. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും എല്ലാം ബിജെപിയുടെ കളിയാണെന്നുമായിരുന്നു അർപ്പിതയുടെ പ്രതികരണം. അര്‍പ്പിതയുടെ വീട്ടില്‍നിന്ന് പണക്കൂമ്പാരം കണ്ടെത്തിയതിനു പിന്നാലെ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും അര്‍പ്പിതയും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍ മന്ത്രി പാര്‍ഥ മിക്കവാറും സന്ദര്‍ശനം നടത്തിയിരുന്നെന്ന് ഫ്‌ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
Most Read: എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി