വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ യുഎസ് ഭരണകൂടത്തിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് കോടതി. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സർവകലാശാല ബോസ്‌റ്റൺ ഫെഡറൽ കോടതിയെ സമീപിച്ചത്.
സ്‌റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട് ചെയ്യണം, ഡിഇഐ (Diversity, Equity, and Inclusion) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ സർവകലാശാല തള്ളിയതോടെയാണ് ഹാർവാഡിന്റെ സ്‌റ്റുഡന്റ് ആൻഡ് എക്‌സ്‌ചേഞ്ച് വിസിറ്റർ പ്രോഗ്രാം അനുമതി റദ്ദാക്കി വ്യാഴാഴ്‌ച ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്‌റ്റി നോം ഉത്തരവിട്ടത്.
അക്രമവും ജൂതവിരോധവും പ്രോൽസാഹിപ്പിക്കുന്നെന്നും ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നെന്നും ഹാർവാഡിനെതിരെ നോം ആരോപണം ഉന്നയിച്ചിരുന്നു. ഹാർവാഡ് സർവകലാശാലയ്‌ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം നേരത്തെ യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു. സർവകലാശാലയ്‌ക്ക് നൽകുന്ന സഹായത്തിൽ 100 കോടി ഡോളർ കൂടി വെട്ടിക്കുറയ്‌ക്കാനും യുഎസ് സർക്കാർ നടപടി തുടങ്ങിയിരുന്നു.
ഹാർവാഡ് അടക്കമുള്ള സർവകലാശാലകളിലെ പലസ്‌തീൻ അനുകൂല പ്രകടനങ്ങളുടെ പേരിലും സർക്കാർ ധനസഹായം തടഞ്ഞുവെച്ചിരുന്നു. ക്യാമ്പസിലെ ജൂത വിരോധം അവസാനിപ്പിക്കാനായി നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎസിലെ മാസച്യുസിറ്റ്‌സ് സംസ്‌ഥാനത്തെ കേംബ്രിഡ്‌ജിലുള്ള ഹാർവാഡ് സർവകലാശാലയിൽ ഇപ്പോഴുള്ള 6800 വിദ്യാർഥികൾ വിദേശികളാണ്. ഇവർ ആകെ വിദ്യാർഥികളുടെ 27% വരും. 700 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. മൂന്നിലൊരു ഭാഗം ചൈനയിൽ നിന്നുള്ളവരും.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ