തിരുവനന്തപുരം: കൊവിൻ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പ് എടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്സിൻ കിട്ടുന്നില്ലെന്ന് പരാതി. മറ്റൊരു ദിവസം വരാനായി ആശുപത്രി അധികൃതർ നിര്‍ദേശിക്കുന്നു എന്നാണ് പരാതി.
ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് സ്ഥലവും സമയവും തിരഞ്ഞെടുത്ത് എത്തുന്നവരോട് തിരക്കാണെന്നും മറ്റൊരു ദിവസമെത്താനുമാണ് ആശുപത്രികളില്‍ നിന്നുള്ള നിര്‍ദേശം. അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്രത്തിൽ പോകാനും പറയുന്നുണ്ട്. പ്രായമായവരേയും കൊണ്ട് എത്തിയ പലരും വാക്സിനെടുക്കാൻ കഴിയാതെ തിരികെ പോയി.
കോവിൻ ആപ്പിൽ തുടരുന്ന സാങ്കേതിക തകരാര്‍ മൂലം പലരും തിരിച്ചറിയൽ രേഖകളുമായി നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥരും കുത്തിവെപ്പിനായി എത്തുന്നുണ്ട്.
ഇതെല്ലാം കാരണം തിരക്ക് വളരെയേറെ കൂടി. ഈ സാഹചര്യത്തിലാണ് പലരുടേയും കുത്തിവെപ്പ് മാറ്റി വെക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പ്രശ്ന പരിഹാരത്തിനായി രജിസ്റ്റര്‍ ചെയ്ത് എത്തുന്ന മുതിര്‍ന്ന പൗരൻമാർക്കായി പ്രത്യേക ക്യൂ സംവിധാനം തുടങ്ങുമെന്നും വിശദീകരിക്കുന്നു.
Read Also: സീറ്റ് വിഭജനം; ലീഗുമായി യുഡിഎഫ് ഇന്നും ചർച്ച നടത്തും







































