തിരുവനന്തപുരം: സീറ്റ് വിഭജനത്തിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസും ലീഗും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന ചർച്ചയിൽ അധികമായി മൂന്ന് സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിരുന്നു. പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് എന്നീ സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടത്. ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ലീഗ് ആവശ്യപ്പെട്ടു.
എന്നാൽ ഈ സീറ്റുകൾ വിട്ടുനൽകുന്നതിൽ കോൺഗ്രസ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. അതേസമയം ജോസഫ് വിഭാഗവുമായി നാളെ വീണ്ടും കോൺഗ്രസ് ചർച്ച നടത്തും.
സ്‌ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്‌ഥാനത്ത് അടിയന്തിര യോഗം ചേർന്നിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത ചർച്ചയിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അൻവറും ഉണ്ടായിരുന്നു. കോൺഗ്രസ് മൽസരിക്കുമെന്ന് ഉറപ്പായ സീറ്റുകളിലേക്കാണ് സ്‌ഥാനാർഥികളെ പരിഗണിക്കുന്നത്.
അതേസമയം ജോസഫ് വിഭാഗവുമായി നാളെ വീണ്ടും കോൺഗ്രസ് ചർച്ച നടത്തും. പല തവണ ചർച്ച ചെയ്‌തിട്ടും സമവായത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്. കോട്ടയത്തെ സീറ്റുകളിൽ ഇപ്പോഴും തർക്കം തുടരുകയാണ്.
Read Also: പുതുച്ചേരിയിൽ ബിജെപിക്ക് തിരിച്ചടി; എൻആർ കോൺഗ്രസ് ഇടയുന്നു