ചെന്നൈ: പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി, സഖ്യം വിട്ട് എൻആർ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് സൂചന. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്‌ഥാനം കൊടുക്കാമെന്നു ബിജെപി വാക്ക് നൽകാത്തതാണ് എൻആർ കോൺഗ്രസിന്റെ നിലപാട് മാറ്റത്തിന് കാരണം.
ബിജെപി നേതാവ് നിർമൽ കുമാർ അനുനയ നീക്കങ്ങൾക്ക് ശ്രമിച്ചെങ്കിലും വിട്ടുവീഴ്‌ചക്ക് തയാറാവില്ലെന്ന നിലപാടിലാണ് എൻആർ കോൺഗ്രസ് അധ്യക്ഷനും, മുൻ മുഖ്യമന്ത്രിയുമായ രംഗസാമി. പുതുച്ചേരിയിൽ സ്വന്തം സർക്കാറെന്ന ബിജെപിയുടെ സ്വപ്‌നമാണ് ഇതോടെ പ്രതിസന്ധിയിൽ ആയത്.
മന്ത്രിസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയെ ചാക്കിട്ട് പിടിച്ച് സർക്കാരിനെ വീഴ്‌ത്തിയെങ്കിലും ഒരു സീറ്റും പോലും നേടാനാവാത്ത ബിജെപിയുടെ നേതൃത്വം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് എൻആർ കോൺഗ്രസ്. കഴിഞ്ഞ തവണ ഒറ്റക്ക് മൽസരിച്ച എൻആർ കോൺഗ്രസ് 7 സീറ്റിൽ ജയിച്ചിരുന്നു.
പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസംഗമാണ് എൻആർ കോൺഗ്രസിനെ ചൊടിപ്പിച്ചത്. മുന്നണിയിലെ മറ്റൊരു കക്ഷിയായ ഐഐഎഡിഎംകെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. അതേസമയം കോൺഗ്രസ്-ഡിഎംകെ സഖ്യത്തിലും സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല.
Read Also: വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും