പുതുച്ചേരി: എൻ രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ അഞ്ച് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെ രണ്ട് പേർ മന്ത്രിമാരായി.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്‌ചകളായി നീണ്ടുനിന്ന എൻആർ കോൺഗ്രസ്, ബിജെപി ചർച്ചകൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. മുൻ ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ ഇതാദ്യമായാണ് ബിജെപി സർക്കാരിന്റെ ഭാഗമാകുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ നമശിവായവും സായ് ജെ ശരവണൻ കുമാറുമാണ് മന്ത്രിസഭയിൽ ഇടം നേടിയ രണ്ട് മന്ത്രിമാർ. കെ ലക്ഷ്‍മിനാരായണൻ, സി ജ്യേകുമാർ, ചന്ദിര പ്രിയങ്ക എന്നിവരാണ് എൻആർ കോൺഗ്രസിൽ നിന്നുള്ള മറ്റ് അംഗങ്ങൾ. നാല് പതിറ്റാണ്ടിനിടെ പുതുച്ചേരിയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രിയായി മാറിയിരിക്കുകയാണ് ചന്ദിര പ്രിയങ്ക.
ഗവർണർ തമിഴിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ആറ് പേരാണ് മന്ത്രിസഭയിൽ അംഗങ്ങളായിരിക്കുക. ഒരുകൂട്ടം എംഎൽഎമാർ രാജിവെച്ച് ബിജെപിയിലേക്ക് പോയതോടെ പുതുച്ചേരിയിൽ കോൺഗ്രസിന്റെ വി നാരായണസ്വാമി സർക്കാർ നിലംപൊത്തിയിരുന്നു.
മെയ് ഏഴിന് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തെങ്കിലും ഇരുപാർട്ടികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മന്ത്രിസഭാ രൂപീകരണം നീളുകയായിരുന്നു. ബിജെപി ഉപമുഖ്യമന്ത്രി സ്‌ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ സ്‍പീക്കർ സ്‌ഥാനത്തിൽ സംതൃപ്‌തരാവുകയായിരുന്നു. ജൂൺ 16നാണ് ബിജെപിയുടെ ആർ സെൽവം സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
30 അംഗ പുതുച്ചേരി നിയമസഭയിൽ എൻആർ കോൺഗ്രസ് പത്ത് സീറ്റുകളിലാണ് വിജയിച്ചത്. ബിജെപി ആറ് സീറ്റുകളും നേടി. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് പതിനഞ്ചിൽ നിന്നും രണ്ടിലേക്ക് ഒതുങ്ങി. പക്ഷേ സഖ്യ കക്ഷിയായ ഡിഎംകെ ആറ് സീറ്റുകളിൽ വിജയം നേടി.
Also Read: ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം