തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് ആണെന്നും ഗോവിന്ദൻ ആരോപിച്ചു. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്‌ഥ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും എംവി ഗോവിന്ദൻ സമ്മതിച്ചു.
എഡിജിപി എംആർ അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, സർക്കാരിന് പിആർ ഏജൻസിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ആവർത്തിക്കുകയാണ് എംവി ഗോവിന്ദനും.
‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയതിനെ കുറിച്ച് അന്വേഷണം ആവശ്യമില്ല. മത രാഷ്‌ട്രവാദത്തിനെതിരെ ശക്‌തമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നതിനാലാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നതെന്ന് വ്യക്‌തമാക്കിയ ഗോവിന്ദൻ, പോലീസിന്റെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്‌തു.
മതനിരപേക്ഷ ശക്‌തികളിലും ന്യൂനപക്ഷങ്ങളിലും വലിയ പിന്തുണയാണെന്നും അതിനെ തകർക്കാനാണ് സിപിഎം- ആർഎസ്എസ് ബന്ധമെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്‌ഥർക്കെതിരെ ആരോപണം വന്ന ഉടൻ നടപടിയെടുത്താൽ ഭരണത്തെ ബാധിക്കുന്ന തെറ്റായ തീരുമാനമാകും. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ച സർക്കാർ അന്വേഷിക്കുന്നുണ്ട്. പക്ഷേ, അപ്പോൾ തന്നെ നടപടി വേണമെന്നാണ് അൻവറും മാദ്ധ്യമങ്ങളും ആവശ്യപ്പെട്ടത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പുറത്തെത്തുന്നതിന്റെ ഒന്നാമത്തെ കുറ്റവാളി കസ്‌റ്റംസാണ്. പുറത്തെത്തിയാൽ സ്വർണം പോലീസിന് പിടിച്ചെടുക്കാൻ കഴിയും. കേരളത്തിലെ പോലീസ് രാജ്യത്തെ മികച്ച പോലീസാണ്. ഒരു ഡിജിപി സംഘപരിവാർ പാളയത്തിലെത്തിയത് യുഡിഎഫ് കാലത്താണ്. പി ശശിക്കെതിരായ കത്ത് പിവി അൻവർ പുറത്തുവിട്ടത് നന്നായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കാര്യമായ ആരോപണങ്ങൾ പരാതിയിൽ ഇല്ലെന്ന് വ്യക്‌തമായി. ഉള്ളടക്കം കണ്ടതോടെ പി ശശി അൻവറിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം ഏഴിന് യുദ്ധവിരുദ്ധ ദിനമായി സിപിഎം ആചരിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര നയങ്ങൾക്കെതിരെ ഒക്‌ടോബർ 15 മുതൽ ഒരുമാസം പ്രചാരണ പരിപാടി സംഘടിപ്പിക്കും.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും