ആലപ്പുഴ: ജി. സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം. പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ജി. സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി.
പുന്നപ്ര പോലീസാണ് സുരക്ഷാ ചുമതല. സുധാകരന്റെ വീടിന് സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
അമ്പലപ്പുഴയിൽ മൽസരിക്കുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ പറവൂർ കിഴക്ക് നവനീതം വീട്ടിലും സമീപത്തെ വീടിന്റെ മതിലിൽ ഉൾപ്പടെ സുധാകരനെതിരെ പോസ്റ്റർ പതിഞ്ഞു. ‘രക്ത സാക്ഷികൾ സിന്ദാബാദ്, വർഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികൾ.
സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും വിഎസ് അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിന് പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അതേസമയം, സുധാകരനെ വർഗ വഞ്ചകനെന്ന് വിളിച്ചുള്ള പോസ്റ്ററുകൾ പാർട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.
സുധാകരന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടിൽ ആരെങ്കിലും ചെയ്തതാകാം. പോസ്റ്റർ ഒട്ടിച്ചത് തെറ്റാണെന്നും നാസർ പറഞ്ഞു. അതിനിടെ, അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ ലോക്കൽ കമ്മറ്റികളും അടിയന്തിരമായി ഇന്നലെ വിളിച്ചുചേർത്ത് സുധാകരന്റെ സ്ഥാനാർഥിത്വം ചർച്ച ചെയ്തു. നാളെ വൈകീട്ട് പറവൂരിൽ പാർട്ടി ഏരിയ കമ്മിറ്റിയുടെ കീഴിൽ റാലിയും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































