ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ പിന്നിലാക്കി ബിജെപി നേടിയ ചരിത്ര വിജയത്തിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശക്‌തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡെൽഹിക്ക് സല്യൂട്ട് എന്നും മോദി എക്‌സിൽ കുറിച്ചു.
വികസനം വിജയിച്ചുവെന്നും കേന്ദ്രത്തിന്റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും മോദി കുറിച്ചു. ഇനി ഡെൽഹിക്ക് സുസ്‌ഥിര വികസന ഭരണത്തിന്റെ കാലമായിരിക്കുമെന്നും അത് ഉറപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രവർത്തിക്കും. അതാണ് ഞങ്ങൾക്ക് നൽകാനുള്ള ഗ്യാരണ്ടി.
വികസിത ഇന്ത്യക്കായുള്ള ലക്ഷ്യത്തിലേക്ക് ഡെൽഹി നിർണായക പങ്ക് വഹിക്കുമെന്ന് ഉറപ്പ് നൽകുകയാണ്. രാവും പകലും തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രയത്‌നിച്ച ബിജെപി പ്രവർത്തകരെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുകയാണ്. ഡെൽഹിക്കായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്തോടെ ബിജെപി നിലകൊള്ളുമെന്നും മോദി പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം, ആവർത്തിച്ചുള്ള വ്യാജ വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചവരെ ഡെൽഹി നിവാസികൾ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഡെൽഹിയുടെ ഹൃദയത്തിൽ ഇനി മോദിയുണ്ടെന്നും ഈ വിജയം മോദി ഗ്യാരന്റിയുടെ വിജയമാണെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.
അതിനിടെ, ജനവിധി വളരെ വിജയത്തോടെ സ്വീകരിക്കുന്നുവെന്ന് ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഈ വിജയത്തിന് ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്‌ദാനങ്ങളും അവർ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു വീഡിയോ സന്ദേശത്തിലൂടെ കെജ്‌രിവാളിന്റെ പ്രതികരണം.
70 സീറ്റിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ഡെൽഹിയിൽ അധികാരത്തിലേറിയത്. 22 സീറ്റുകളാണ് എഎപി നേടിയത്. കോൺഗ്രസിനും ഒരു സീറ്റും നേടാനായില്ല. 62.59% പോളിങ് നടന്ന 2020ൽ 70ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലേറിയത്.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്