ന്യൂഡെൽഹി: മറ്റൊരു പാർട്ടിയിലും അംഗമാവില്ലെന്ന് ഡെൽഹി കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച അരവിന്ദർ സിങ് ലവ്‌ലി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലവ്‌ലിയുടെ പ്രതികരണം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് താൻ രാജിവെച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘ഈ വേദന എന്റേത് മാത്രമല്ല, ഇത് കോൺഗ്രസിന്റെ എല്ലാ നേതാക്കളുടേതുമാണ്. ഞാൻ അത് മല്ലികാർജുൻ ഖർഗെയുമായി ഒരു കത്തിലൂടെ പങ്കുവെച്ചിരുന്നു. സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് എന്റെ രാജിയെന്നുള്ള വാർത്ത കിംവദന്തി മാത്രമാണ്’- അരവിന്ദർ സിങ് ലവ്‌ലി പറഞ്ഞു.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപി മന്ത്രിമാരെ ജയിലിലടച്ച കാര്യം ലവ്‌ലി മല്ലികാർജുൻ ഖർഗെയ്‌ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. എന്നിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡെൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം സംരക്ഷിക്കാൻ കഴിയാതെയാണ് സ്‌ഥാനമൊഴിയുന്നതെന്നും ലവ്‌ലി കത്തിൽ പറയുന്നു.
അതേസമയം, ഡെൽഹിയിലെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്‌തിയാണ് അരവിന്ദർ സിങ് ലവ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. ഡെൽഹിക്ക് അപരിചിതരായ സ്‌ഥാനാർഥികളെ കൊണ്ടുവന്നതിൽ അദ്ദേഹം അതൃപ്‌തനായിരുന്നു എന്നാണ് വിവരം. യുവനേതാവ് കനയ്യ കുമാറിന്റെ സ്‌ഥാനാർഥിത്വത്തിൽ ഉൾപ്പടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് അകറ്റി നിർത്തിയതിലും ലവ്‌ലി അസ്വസ്‌ഥനായിരുന്നു.
Most Read| ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അങ്കണവാടികൾക്ക് ഒരാഴ്‌ചത്തേക്ക് അവധി






































