ന്യൂഡെൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായം തേടി ഡെൽഹി പോലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടുകൾ, അവയുടെ കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാനായാണ് നീക്കം.
വ്യാജ ബോംബ് ഭീഷണികൾ വർധിച്ചതോടെ അവ അന്വേഷിക്കാനായി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഡെൽഹി പോലീസ്. സൈബർ സെല്ലിന്റെ സഹായത്തോടെയാകും അന്വേഷണം. വിപിഎൻ, ഡാർക്ക് വെബ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് വ്യാജ ബോംബ് ഭീഷണികൾ പോസ്‌റ്റ് ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഒട്ടനവധി രാജ്യാന്തര, ആഭ്യന്തര വിമാനങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ബോംബ് ഭീഷണികൾ എത്തിയത്. ഈ കേസുകൾക്കെല്ലാം തുമ്പ് ലഭിക്കാൻ എക്‌സ് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായമാണ് അന്വേഷണസംഘം തേടിയിരിക്കുന്നത്. ഏഴ് ദിവസത്തിനിടെ 70ഓളം വ്യാജ ഭീഷണികളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്.
സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ വിഷയം സംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തുകയും എത്രയും വേഗം അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇന്നലെ മാത്രം മുപ്പതോളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണികൾ ഉണ്ടായത്. ഇതോടെ നിരവധി വിമാന സർവീസുകൾ വൈകി യാത്രക്കാർ പ്രയാസത്തിലായി.
ഇന്നും വിമാന കമ്പനികൾക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. സുരക്ഷാ ഏജൻസികളിൽ നിന്ന് അടിയതിര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തിരമായി നിലത്തിറക്കി. വിസ്‌താര, ആകാശ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പറക്കുമ്പോഴാണ് ആകാശയുടെ വിമാനത്തിന് സന്ദേശം ലഭിച്ചത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും