തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാർക്ക് സസ്‌പെൻഷൻ. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ, ശുചീകരണ തൊഴിലാളിയായ ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. നേരത്തെ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
കഴിഞ്ഞ ആഴ്‌ച ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന അഞ്ചുതെങ്ങ് സ്വദേശി അൽഫോൻസക്ക് നേരെയാണ് നഗരസഭാ ജീവനക്കാരുടെ അതിക്രമം ഉണ്ടായത്. കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ച് ഇവരുടെ മീൻകുട്ട തട്ടിത്തെറിപ്പിക്കുകയും മൽസ്യം വലിച്ചെറിയുകയുമായിരുന്നു. മീൻകുട്ടകൾ ബലമായി പിടിച്ചെടുത്ത് നഗരസഭയുടെ വണ്ടിയിൽ കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഒരു പെട്ടി മൽസ്യം റോഡിലേക്കും മറ്റൊരു പെട്ടി നഗരസഭയുടെ മാലിന്യ വാഹനത്തിലേക്കുമാണ് വലിച്ചെറിഞ്ഞത്. മീൻ നശിപ്പിക്കരുതെന്ന് അൽഫോൻസ കരഞ്ഞുപറഞ്ഞിട്ടും ജീവനക്കാർ ചെവികൊണ്ടില്ല. ഇതിനിടെയുണ്ടായ പിടിവലിക്കിടെ അൽഫോൻസ റോഡിലേക്ക് മറിഞ്ഞുവീണ അൽഫോൻസക്ക് ചെറിയ പരിക്കും പറ്റിയിരുന്നു. സമീപത്തെ മീന്‍കടക്കാരനെ സഹായിക്കാനാണ് അല്‍ഫോൻസയെ തടഞ്ഞതെന്നും ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നഗരസഭയുടെ നടപടി ഉണ്ടായത്.
Also Read: കടൽക്കൊല കേസ്; നഷ്‌ടപരിഹാര തുക വിതരണം തടഞ്ഞ് സുപ്രീം കോടതി