ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡിസിജിഐ വി.ജി. സൊമാനിയാണ് പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത്. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്സ്ഫഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതേസമയം പരീക്ഷണം വീണ്ടും തുടങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കണം എന്നുമാണ് ഡിസിജിഐയുടെ നിര്‍ദേശം.
മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ ആണ് ഓക്സ്ഫഡ് പരീക്ഷണം നിര്‍ത്തിവെച്ചത്. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് വലിയ രീതിയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അള്‍ട്രാ സെനകിന് അനുമതി നല്‍കിയതിനാല്‍ ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച പരീക്ഷണം വീണ്ടും തുടങ്ങി. ഇതോടെയാണ് AZD1222 എന്ന വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.
ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതേ വാക്‌സിന്‍ ഗവേഷണത്തില്‍ അവരുമായി സഹകരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളും പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. കൂടാതെ വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണമാണ് പുരോഗമിക്കുന്നത്. വാക്സിന്‍ നിര്‍മ്മിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ലോകത്തിലെ വിവിധ രാജ്യങ്ങള്‍.
National News: കേന്ദ്ര സായുധ സേനയിലെ 100 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു