കൊച്ചി: പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായി പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങളിൽ എംആർ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉൽഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ഉന്നത ഉദ്യേഗസ്‌ഥർ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും ഇന്ന് നടത്തിയ ചർച്ചക്ക് പിന്നാലെയാണ് നടപടി.
കോട്ടയം നാട്ടകം ഗസ്‌റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. എഡിജിപി എംആർ അജിത് കുമാറും മുഖ്യമന്ത്രിയെ കാണും. അജിത് കുമാർ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഡിജിപി വീണ്ടും മുഖ്യമന്ത്രിയെ കാണും. അൻവർ പരാതി നൽകിയാൽ ഉന്നതസമിതി അന്വേഷണം വേണ്ടിവരുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ കൊടിയ ക്രിമിനലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പടെയുള്ള ഗുരുതര ആരോപണങ്ങളാണ് പിവി അൻവർ ഉന്നയിച്ചത്. എഡിജിപി സൈബർ സെല്ലിനെ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രമുഖ രാഷ്‌ട്രീയ പ്രവർത്തകരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്നും ഇതിന് മാത്രമായി ഒരു ഐപിഎസ് ഉദ്യോഗസ്‌ഥനെ സൈബർ സെല്ലിൽ നിയോഗിച്ചതായും അൻവർ ആരോപിച്ചിരുന്നു.
പത്തനംതിട്ട എസ്‌പി സുജിത് ദാസിന് കസ്‌റ്റംസിലുള്ള ബന്ധം കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതായും അൻവർ പറഞ്ഞിരുന്നു. ഇതിന്റെ ശബ്‌ദരേഖയും പുറത്തുവിട്ടിരുന്നു. എസ്‌പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാർശ നൽകിയെന്നാണ് വിവരം. സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്. പിവി അൻവറുമായുള്ള സംഭാഷണം പോലീസ് സേനക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട് ഡിജിപി സർക്കാരിന് കൈമാറും.
Most Read| സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്








































