പത്തനംതിട്ട: 11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് കേരളത്തിൽ. കരുമത്താംപട്ടി സ്വദേശി ധരിണി (38) തിരോധാന കേസുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായാണ് സിഐഡി സംഘം പത്തനംതിട്ടയിൽ എത്തിയത്.
2014 സെപ്‌തംബർ 17ന് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ധരിണിയെ കാണാതായത്. 2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട സ്‌റ്റേഡിയം വരെ യാത്ര ചെയ്‌തിരുന്നതായി സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു. കമ്പ്യൂട്ടർ എഞ്ചിനിയറിങ്ങിൽ ബിരുദമുള്ള ധരിണി നിരവധി ഇ-മെയിൽ ഐഡികൾ ഉപയോഗിച്ചിരുന്നു.
ഈ ഐഡികളിൽ ഒന്ന് ട്രാക്ക് ചെയ്‌തപ്പോഴാണ് യുവതി കേരളത്തിലുണ്ടെന്ന് അറിഞ്ഞത്. എന്നാൽ, പത്തനംതിട്ടയിൽ എത്തിയതിന് ശേഷം ഈ മെയിൽ ഐഡി പ്രവർത്തനക്ഷമമായിട്ടില്ല. യുവതി സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സിഐഡി വിഭാഗം പത്തനംതിട്ടയിൽ എത്തിയത്.
ഒറ്റയ്‌ക്ക് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെട്ടിരുന്ന യുവതി, ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. യുവതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം അറിയിച്ചു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ