കൊച്ചി: നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്ന ക്രൈം ബ്രാഞ്ച് വാദം തെറ്റാണെന്ന് ദിലീപ് ഹൈക്കോടതിയിൽ. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജിയിലാണ് ദിലീപിന്റെ മറുപടി. തന്റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടർപരിശോധന നടത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈം ബ്രാഞ്ച് ആവശ്യത്തെ എതിർത്തുകൊണ്ട് കോടതിയെ അറിയിച്ചു.
ഇതിനിടെ ക്രൈം ബ്രാഞ്ച് ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിൻമാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ആദ്യം മുതൽ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉൾപ്പടെ നൽകിയതിനാൽ കേസിൽ നിന്ന് പിൻമാറാൻ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്. കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹരജിയിൽ അതിജീവിതക്ക് ഒപ്പമെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു.
കോടതി മേൽനോട്ടത്തിൽ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിർപ്പില്ലെന്നും സംസ്ഥാന സർക്കാർ മറുപടി നൽകി. കേസിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ നടക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം തെറ്റാണ്. അതിജീവിതയുടെ ആശങ്ക പൂർണമായും മനസിലാക്കുന്നു എന്നും നീതിയുക്തമായ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇതിനിടെ, കോടതിയിൽ നിന്ന് അന്വേഷണം വേണമെന്ന് സർക്കാരും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ മെമ്മറി കാർഡ് രണ്ട് തവണ തുറന്നെന്ന ഫോറൻസിക് റിപ്പോർട് ഉണ്ടായിട്ടും അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയ വിചാരണ കോടതി നടപടി നിയമപരമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഭവത്തിൽ കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാനുള്ള തുടർനടപടികൾ ഉണ്ടാകുമെന്നും പ്രോസിക്യൂഷൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Most Read: ഹോണടിയും ഓവർ ടേക്കിങ്ങും വേണ്ട; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം








































