കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ, പോലീസ് അനർഹമായ ഒരു സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്ന് ശബരിമല സ്‌പെഷ്യൽ പോലീസ് ഓഫീസർ. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യൽ പോലീസ് ഓഫീസർ പി ബിജോയ് റിപ്പോർട് സമർപ്പിച്ചത്.
ദിലീപ് സന്നിധാനത്ത് എത്തുന്ന കാര്യത്തിൽ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല. നടന് പ്രത്യേകമായി ഒരു പരിഗണനയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മനസിലാകുന്നത് ദിലീപ് എത്തിയത് ഹരിവരാസനത്തിനായി നട അടയ്‌ക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസറുമൊത്താണ്.
ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ ബാലകൃഷ്‌ണനും മകനും സോപാനത്തിന്റെ വാതിൽക്കൽ ഉണ്ടായിരുന്നു. ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവർ പുറത്ത് കാത്തുനിന്നു. ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യനിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചത്.
ഇവിടം നോക്കുന്നത് ദേവസ്വം ഗാർഡുമാരാണ്. സോപാനം സ്‌പെഷ്യൽ ഓഫീസർക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്തമെന്നും റിപ്പോർട്ടിൽ പറയുന്നു. നടന് പോലീസ് പമ്പയിലോ സന്നിധാനത്തോ യാതൊരു വിധത്തിലുള്ള സഹായവും നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ ആവർത്തിക്കുന്നു. സ്‌പെഷ്യൽ പോലീസ് ഓഫീസറെന്ന നിലയിൽ താൻ എല്ലാ പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ ജോലിയെ കുറിച്ച് വ്യക്‌തമായ ധാരണ നൽകിയിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷം ദർശനത്തിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ഒരു ലംഘനവും വരാതിരിക്കാൻ പോലീസിന്റെ സോപാനം ഡിവിഷൻ ഇൻസ്‌പെക്‌ടറെ ചുമതലപ്പെടുത്തി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്