കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കർശന ഉപാധികളോടെ ജാമ്യം. രഞ്ജിത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ ജയിൽ മോചിതനായി. എറണാകുളം ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിട്ട് പോകരുത്, അടുത്ത മൂന്നുമാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് ഹാജരാക്കണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഉടൻ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. യുവനടി നേരിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് നൽകിയ പരാതിയിലാണ് രഞ്ജിത്തിനെ മാർച്ച് 31ന് അറസ്റ്റ് ചെയ്തത്.
ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞതാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ളീല ആംഗ്യം കാണിക്കൽ എന്നീ നാല് വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്.
സിനിമയുടെ സെറ്റിൽ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നൽകിയെങ്കിലും ഇവിടെ തീരുമാനമാകാതെ വന്നതോടെ നടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടിക്കും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നോർത്ത് വനിതാ പോലീസ് യുവനടിയുടെ മൊഴിയെടുത്ത ശേഷമാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പോലീസ് നീങ്ങിയത്.
Most Read| പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ രാജിക്കത്ത് കൈമാറി




































