തിരുവനന്തപുരം: ലോകപ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് മരണം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്‌ടർ ആയിരുന്നു. മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായിരുന്നു.
ഹൃദയ ശസ്‌ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ മേഖലയിൽ വലിയ മാറ്റവും പുരോഗതിയും സൃഷ്‌ടിച്ചു. രാജ്യം പത്‌മശ്രീയും പത്‌മ വിഭൂഷണും നൽകി ആദരിച്ച വിദഗ്‌ധനാണ് വിടപറഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്.
എംഎസ് പഠനം യൂണിവേഴ്‌സിറ്റി ഓഫ് ലിവർപൂളിൽ. ചണ്ഡീഗഡിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ കുറച്ചുകാലം ജോലി ചെയ്‌തു. എന്നാൽ, പഠനം ഉപേക്ഷിച്ചിരുന്നില്ല. ഹൃദയ ശസ്‌ത്രക്രിയയെ കുറിച്ച് ഉന്നതപഠനത്തിനായി ജോൺ ഹോപ്‌കിൻസ് അടക്കമുള്ള ഉന്നത വിദേശ സർവകലാശാലകളിലേക്ക് തിരികെപ്പോയി.
മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കാഴ്‌ചപ്പാട് തന്നെ അദ്ദേഹം മാറ്റിയെടുത്തിരുന്നു. മെഡിക്കൽ സാങ്കേതിക വിദ്യയ്‌ക്ക് കൂടുതൽ ഊന്നൽ നൽകി. വിദേശത്ത് നിന്ന് വലിയ വില കൊടുത്ത് വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്‌ക്ക് വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ മാറ്റ് വളരെക്കൂടുതലാണ്. രക്‌തബാഗുകൾ നിർമിച്ച് വ്യാപകമാക്കിയതും മറ്റൊരു ഉദാഹരണമാണ്.
ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസിയായിരുന്ന വല്യത്താൻ പിന്നീട് ആ വഴിയിൽ നിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്ക് കടന്നു. അലോപ്പതി ഡോക്‌ടർമാരും ആയുർവേദക്കാരും തമ്മിൽ പലപ്പോഴും അഭിപ്രായ ഭിന്നതകൾ ഉണ്ടാകാറുള്ളപ്പോൾ രണ്ടിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ വല്യത്താൻ പരിശ്രമിച്ചു. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ച് കൊണ്ടുപോകാവുന്ന പല നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ച് വിജയിപ്പിക്കുകയും ചെയ്‌തു.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!







































