ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നുമണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഹരിയാന, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനും മഹാരാഷ്‌ട്ര സർക്കാരിന്റെ കാലാവധി നവംബർ 26നും അവസാനിക്കും. ജാർഖണ്ഡ് സർക്കാരിന്റെ കാലാവധി 2025 ജനുവരിയിൽ അവസാനിക്കും.
സെപ്‌തംബർ 30നകം ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. 2014ന് ശേഷം ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വയനാട് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രിയങ്കാ ഗാന്ധിയാണ് കോൺഗ്രസിന്റെ വയനാട്ടിലെ സ്‌ഥാനാർഥി.
ലോക്‌സഭാ തിരഞ്ഞെടുക്കിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്‌ണൻ ജയിച്ചതോടെയാണ് ചേലക്കരയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Most Read| കുരങ്ങുപനി; ആഗോള ജാഗ്രത പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന- കേരളം ആശങ്കയിൽ!







































