വാഷിങ്ടൻ: നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും.
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്‌കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ളിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമിയുമാണ് ട്രംപിന്റെ ക്യാബിനറ്റിലെ പുതിയ അംഗങ്ങൾ.
മസ്‌കും വിവേകും ചേർന്ന് തന്റെ സർക്കാറിന്റെ ഉദ്യോഗസ്‌ഥതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചിലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി. സർക്കാരിന്റെ കീഴിലെ ഫെഡറൽ സ്‌ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുൻകൈയ്യെടുക്കും.
സർക്കാരിലെ മാലിന്യങ്ങളെയും തട്ടിപ്പുകളെയും വെളിച്ചത്തേക്ക് കൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ (മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.
പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി സജീവമായി മസ്‌ക് പ്രചാരണ രംഗത്തുണ്ടായിരുന്നു. 38-കാരനായ വിവേക് രാമസ്വാമി തുടക്കത്തിൽ പ്രസിഡണ്ട് സ്‌ഥാനാർഥിയാകാൻ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിന് വേണ്ടി മാറുകയും പ്രചാരണ രംഗത്ത് ശക്‌തമായ സാന്നിധ്യമാവുകയും ചെയ്‌തിരുന്നു. പാലക്കാട് വടക്കഞ്ചേരി സ്വദേശി സിആർ ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയുടെയും മകനാണ് വിവേക്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’