തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഇപി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകിയേക്കും. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കും. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്.
പുസ്തകം എഴുതാൻ ജയരാജനെ സഹായിച്ചത് ദേശാഭിമാനിയുടെ കണ്ണൂർ ലേഖകനാണ് എന്നത് കൂടി കണക്കിലെടുത്ത് അന്വേഷണം ജയരാജൻ തന്നെ ആവശ്യപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. ദേശാഭിമാനിയുടെ നടത്തിപ്പിനെതിരെ പുസ്തകത്തിൽ വിമർശനങ്ങൾ വന്നതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
പുസ്തകത്തിന്റെ ഉള്ളടക്കം താൻ അറിയാതെയാണെന്ന ജയരാജന്റെ പ്രതികരണം നേതാക്കൾ മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാൽ, അദ്ദേഹത്തോട് ആലോചിക്കാതെയാണ് അത് പ്രസാധകർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങിയതെന്ന വാദം ശരിയാണെന്ന് അവരും കരുതുന്നു. ഇതിനിടയിൽ സംഭവിച്ചത് എന്താണെന്നാണ് പാർട്ടിയും അന്വേഷിക്കുന്നത്.
അതേസമയം, വിവാദത്തോട് കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ഇപി ജയരാജൻ. ചതി നടന്നോ എന്ന ചോദ്യത്തിന് കാണേണ്ട സമയം കാണാമെന്നായിരുന്നു ഇപിയുടെ പ്രതികരണം. ആത്മകഥാ ഉള്ളടക്കം ഇപി ഇതിനകം പരസ്യമായി തള്ളിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക സമയത്ത് വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാർട്ടി വിശദമായി പരിശോധിക്കും.
ഇപിക്കെതിരായ നടപടിയോ ഇപിയെ തള്ളിപ്പറയുന്ന നിലപാടോ പാർട്ടി നേതൃത്വം തൽക്കാലം സ്വീകരിക്കാനിടയില്ല. സിപിഎമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇപി ജയരാജന്റെ ആത്മകഥ. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തള്ളിപ്പറയുന്നതും ജാവ്ദേക്കർ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്.
ആറ് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഇപി ജയരാജന്റെ ആത്മകഥ സാധാരണ നിലയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രമായി കൂടി മാറേണ്ടതാണ്. എന്നാൽ, ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥ പാർട്ടിയെ പലവിധത്തിൽ വെട്ടിലാക്കുന്നതായി മാറി.
രാഷ്ട്രീയം തന്നെയാണ് അതിൽ പ്രധാനം. കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് മറ്റാരുമല്ല. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ തന്നെ. 20ന് നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിഷയം വൻതോതിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി