കണ്ണൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.
ബിജെപിയിൽ ചേരാൻ മൂന്ന് തവണ ചർച്ച നടത്തിയെന്നും ഡെൽഹിയിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നതും ഉൾപ്പടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തി ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഏപ്രിൽ 26ന് മാദ്ധ്യമങ്ങളിൽ നൽകിയ പ്രസ്താവനയിലൂടെയും പത്രങ്ങളിൽ നൽകിയ അഭിമുഖത്തിലൂടെയും മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്നും കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ക്രിമിനൽ ഹരജിയിൽ പറയുന്നു.
ഹരജി ശനിയാഴ്ചത്തേക്ക് മാറ്റി. ഇപി ജയരാജന് വേണ്ടി അഡ്വ. എം രാജഗോപാൽ നായർ, അഡ്വ. പിയു ശൈലജൻ എന്നിവർ ഹാജരായി. ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു ദല്ലാൾ നന്ദകുമാറിനൊപ്പം ഇപി തന്നെ വന്നുകണ്ടെന്ന് വോട്ടെടുപ്പ് ദിവസം ശോഭ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ആരോപണം ഇപി ജയരാജൻ നിഷേധിച്ചിരുന്നു.
പിന്നാലെ, വ്യാജ ആരോപണം പിൻവലിച്ചു മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവിൽ-ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് ഇപി വക്കീൽ നോട്ടീസ് അയച്ചിരുന്നു.
Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം