കോഴിക്കോട്: കോവിഡ് ബാധിതരായ വിദ്യാർഥികളുടെ പരീക്ഷ വൈകുന്നതിനാൽ പിജിക്ക് അപേക്ഷിക്കാനാകാതെ കാലിക്കറ്റ് സർവകലാശാല വിദ്യാർഥികൾ ആശങ്കയിൽ. ഒരു വർഷം നഷ്‌ടപ്പെടുമോ എന്ന ഭയമാണ് വിദ്യാർഥികളെ അലട്ടുന്നത്.
കോവിഡ് ബാധിതരായതിനാൽ ബിരുദ പരീക്ഷ എഴുതാനാകാതെ പോയ വിദ്യാർഥികളാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. നവംബറിൽ മാറ്റിവച്ച നാലാം സെമസ്‌റ്ററിലെ പരീക്ഷ ആറാം സെമസ്‌റ്റർ ഫലം പുറത്തുവന്നിട്ടും നടത്തിയില്ല. ഓഗസ്‌റ്റ് 11 മുതലാണ് കോവിഡ് രോഗികൾക്ക് പരീക്ഷയെഴുതാൻ സർക്കാർ അനുമതി നൽകിയത്.
ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും കാലിക്കറ്റ് സർവകലാശാല ഇതുവരെ പുറത്തിറക്കിയിട്ടില്ല. കോവിഡ് ബാധിച്ചതിനാൽ നഷ്‌ടപ്പെട്ട പരീക്ഷകൾ പ്രത്യേകമായി നടത്താനുള്ള ഷെഡ്യൂൾ തയാറായി വരികയാണെന്ന് മാത്രമാണ് സർവകലാശാല അധികൃതർ നൽകുന്ന വിശദീകരണം. പരീക്ഷാ തീയതിയെ കുറിച്ചോ റിസൾട്ട് എന്ന് വരുമെന്നത് സംബന്ധിച്ചോ യാതൊരു ഉറപ്പും സർവകലാശാലക്ക് നൽകാനാകുന്നില്ല.
കേന്ദ്ര സർവകലാശാലയുടെ എൻട്രൻസിനായി പരിശീലനം നടത്തിയിരുന്ന വിദ്യാർഥികൾ ഇപ്പോൾ ആശങ്കയിലാണ്. സഹപാഠികളെല്ലാം കേരളത്തിനകത്തും പുറത്തുമുള്ള സ്‌ഥാപനങ്ങളിൽ ഉന്നതപഠനത്തിന് പോകുമ്പോൾ നോക്കിനിൽക്കേണ്ട സ്‌ഥിതിയിലാണ് ഇവർ. കാലിക്കറ്റിലെ പിജി പ്രവേശനത്തിന് മുൻപെങ്കിലും പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ഇപ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
Also Read: സുപ്രീം കോടതിക്ക് മുന്നിൽ ഭാര്യയ്‌ക്കൊപ്പം തീകൊളുത്തി; യുവാവ് മരിച്ചു