കൊച്ചി: ഗവർണർ നാമനിർദ്ദേശം ചെയ്‌ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് സംസ്‌ഥാന പോലീസ് സേന സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും കേരള സർവകലാശാല ക്യാമ്പസിലും അംഗങ്ങൾക്ക് പോലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.
കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത ഏഴ് അംഗങ്ങൾ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ നിന്ന് ഭീഷണി ഉണ്ടെന്നും ചുമതല നിർവഹിക്കാൻ പോലീസ് സുരക്ഷ വേണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ഹരജിയിൽ കോടതി സർക്കാരിനോട് വിവരങ്ങൾ തേടുകയായിരുന്നു. തുടർന്നാണ് സർക്കാർ തീരുമാനം അറിയിച്ചത്. കേരളത്തിലെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ സംഘപരിവാർ അനുഭാവികളെയും അനുകൂലികളെയും സർവകലാശാലകളിൽ തിരുകി കയറ്റുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ സമര രംഗത്തുള്ളത്. നേരത്തെ ഗവർണർ നാമനിർദ്ദേശം ചെയ്‌ത അംഗങ്ങൾ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത് വാർത്തയായിരുന്നു.
Most Read| ഇനി കൈപൊള്ളും; അവശ്യ സാധനങ്ങൾക്ക് മൂന്ന് മുതൽ 46 രൂപവരെ വർധനവ്