കൊച്ചി: തൃശൂർ പൂരം നടത്തിപ്പിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ജസ്‌റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ പറ്റില്ലെന്നും കോടതി വ്യക്‌തമാക്കി. കഠിനമായ ചൂടാണ് കേരളത്തിൽ. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ 5-6 മീറ്ററാണ് തങ്ങൾ നിർദ്ദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ഇത് കോടതി അനുവദിച്ചു. പ്രധാന ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നള്ളിക്കുന്ന ആചാരം അനുവദിക്കുന്നുവെന്നും കോടതി വ്യക്‌തമാക്കി. ഈ മാസം 19നാണ് തൃശൂർ പൂരം. ഇതിന്റെ ഭാഗമായി 18ന് ആനകളുടെ ഫിറ്റ്നസ് പരിശോധനകൾ നടത്തും. 100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുക.
Most Read| കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ കാണാൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കും; ഇറാൻ