ന്യൂഡെൽഹി: പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കുമെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇറാൻ വിദേശകര്യമന്ത്രിയെ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം സംസാരിച്ചതിനെ തുടർന്നാണ് ഇറാൻ ഇക്കാര്യം അറിയിച്ചത്.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്‌ദുള്ളാഹിനുമായി സംസാരിച്ചുവെന്നും 17 ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എസ് ജയശങ്കർ പറഞ്ഞിരുന്നു. മേഖലയിൽ സംഘർഷം മൂർച്ഛിക്കാതെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഉൾക്കടലിന് സമീപം ഹോർമുസ് കടലയിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം ശനിയാഴ്‌ചയാണ് പിടിച്ചെടുത്തത്.
തൃശൂർ സ്വദേശിയായ ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പിവി ധനേഷ് എന്നിവരാണ് മലയാളികൾ. കപ്പലിൽ ആകെയുള്ള 25 ജീവനക്കാരിൽ ഇവരുൾപ്പെടെ 17 പേരും ഇന്ത്യക്കാരാണ്. അതേസമയം, ഇന്നലെ വൈകിട്ടുമുതൽ കുടുംബങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാനായിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേക്ക് അടുപ്പിച്ചു. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ – സ്വിസ് കമ്പനിയായ എംഎസ്‌സിയാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല കൈകാര്യം ചെയ്യുന്നത്.
Most Read| ഏക സിവില്‍ കോഡും ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കും