തിരുവനന്തപുരം: സംസ്‌ഥാനത്ത് 2016 മുതൽ 13 ഇനം സബ്‌സിഡി സാധനങ്ങൾക്കും ഒരേ വിലയായിരുന്നു. സർക്കാർ പട്ടികയിൽ സപ്ളൈകോ വില വർധിപ്പിക്കാത്തത് പ്രധാന നേട്ടമായി ഇടംപിടിച്ചിരുന്നു. ഇതാണ് ഇപ്പോൾ മാറാൻ പോകുന്നത്. വീണ്ടുമൊരു വിഷുക്കാലം കൂടി വരാൻ പോകുമ്പോഴാണ് ജനങ്ങൾക്ക് ഇരുട്ടടി നൽകി സപ്ളൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടിയത്.
13 ഇനം സാധനങ്ങൾക്ക് നൽകിവരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറച്ചത്. ഇതോടെ സാധനങ്ങൾക്ക് മൂന്ന് മുതൽ 46 രൂപവരെയാണ് കൂടിയത്. തുവരപരിപ്പിന് 46 രൂപയും മുളകിന് 44.30 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. 37.50 രൂപയുണ്ടായിരുന്ന അരക്കിലോ മുളകിന് ഇനി 82 രൂപ നൽകണം. തുവരപരിപ്പിന് ഒരുകിലോക്ക് കൂടിയത് 46 രൂപ.
വൻപയറിന് 31 രൂപയും വൻകടലക്ക് 27 രൂപയും ഉഴുന്നിന് 29 രൂപയും ചെറുപയറിന് 19 രൂപയുമാണ് കൂടിയത്. ജയ അരിക്ക് 40 രൂപയും കുറുവക്കും മട്ട അരിക്കും അഞ്ചു രൂപയും വീതം കൂടി. പച്ചരി കിട്ടാൻ ഇനി മൂന്ന് രൂപ അധികം നൽകണം. 13 ഇനം സബ്‌സിഡി സാധനങ്ങൾ കിട്ടാൻ നേരത്തെ 680 രൂപ മതിയായിരുന്നെങ്കിൽ ഇനി 940 രൂപ കൊടുക്കണം. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സപ്ളൈകോയെ ആണ്.
ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. വില കൂട്ടിയില്ലെങ്കിൽ സപ്ളൈകോയുടെ സാമ്പത്തിക സ്‌ഥിതി പരിതാപകരമാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിന് നിർവാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
വില കൂട്ടുന്നതിന് എൽഡിഎഫ് നേരത്തെ അനുമതി നൽകിയിരുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്‌ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നൽകി. വിപണിവിലയിൽ 25 ശതമാനം സബ്‌സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽഡിഎഫ് യോഗത്തിലെ തീരുമാനം. എന്നാൽ, 35 ശതമാനം എന്ന ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ശുപാർശ ഒടുവിൽ അംഗീകരിച്ചു. സബ്‌സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണ് സപ്ളൈകോയുടെ ചിലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്ക് കുടിശികയുണ്ട്.
Most Read| കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി