കോടികളുടെ സ്വത്ത് വിതരണം ചെയ്യാൻ എത്രപേർ തയ്യാറാകും? വിരളമായിരിക്കും. എന്നാൽ, ഓസ്‌ട്രോ-ജർമൻ യുവതി തനിക്ക് പാരമ്പര്യമായി കിട്ടിയ മുഴുവൻ സ്വത്തും ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 227 കോടിയുടെ സ്വത്താണ് ഇവർ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്.
ഓസ്‌ട്രോ-ജർമൻ യുവതി 31-കാരിയായ മർലിൻ ഏംഗൽഹോൺ ആണ് മുത്തശ്ശിയിൽ നിന്നും പരമ്പരാഗതമായി ലഭിച്ച 227 കോടിയുടെ സ്വത്തുക്കൾ പുനർവിതരണം ചെയ്യുന്നത്. സ്വത്ത് എങ്ങനെ പുനർവിതരണം ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് വേണ്ടി ആളുകളെ കൂട്ടി ഒരു സംഘത്തെയും മർലിൻ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു.
ഓസ്ട്രിയയിൽ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിന് നികുതി അടക്കേണ്ടതില്ല. അതിന്റെ പേരിൽ വലിയ പ്രതിഷേധം തന്നെ മെർലിൻ നടത്തിയിരുന്നു. ‘എനിക്ക് പാരമ്പര്യമായി വലിയ സ്വത്ത് കൈവന്നു. അതുവഴി അധികാരവും. അതിനുവേണ്ടി ഞാനൊന്നും ചെയ്യാഞ്ഞിട്ട് കൂടി, രാജ്യമാണെങ്കിൽ അതിനു മുകളിൽ നികുതി ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല’- എന്നാണ് മെർലിൻ പറഞ്ഞത്.
2008ലാണ് ഓസ്ട്രിയയിൽ സർക്കാർ ഇൻഹെറിറ്റൻസ് നികുതി ഒഴിവാക്കിയത്. ഈ നികുതി ഒഴിവാക്കിയിരുന്ന യൂറോപ്പിലെ അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രിയ. അത് അനീതിയാണെന്നാണ് മർലിൻ കരുതുന്നത്.
പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യർ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു. അവർ ജോലി ചെയ്‌ത് സമ്പാദിക്കുന്ന ഓരോ യൂറോയ്‌ക്കും ഇവിടെ നികുതി നൽകണം. എന്നിട്ടും എന്തുകൊണ്ടാണ് പാരമ്പര്യമായി കൈവരുന്ന കോടിക്കണക്കിന് രൂപയ്‌ക്ക് നികുതി അടക്കേണ്ടാത്തത്. ഇവിടെ രാഷ്‌ട്രീയക്കാർ പരാജയപ്പെടുകയാണ്. അവർ അവരുടെ ജോലി ചെയ്യുന്നില്ലെങ്കിൽ സാധാരണക്കാരായ പൗരൻമാർക്ക് അത് ചെയ്യേണ്ടി വരും. അതുകൊണ്ടാണ് സ്വത്ത് വിതരണം ചെയ്യാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങുന്നതെന്നും മർലിൻ പറഞ്ഞു.
90 ശതമാനം സ്വത്തുക്കളും വിട്ടുകൊടുക്കാനാണ് മർലിന്റെ തീരുമാനമെന്നാണ് വിവരം. ജർമൻ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎഎസ്എഫിന്റെ (BASF) സ്‌ഥാപകനായ ഫ്രഡറിക് ഏംഗൽഹോണിന്റെ പിൻഗാമിയാണ് മർലിൻ. 2022 സെപ്‌തംബറിൽ മുത്തശ്ശി മരിച്ചതോടെയാണ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് മർലിന് പാരമ്പര്യമായി കൈവന്നത്. സ്വത്ത് എങ്ങനെ, ആർക്ക് വിതരണം ചെയ്യണം എന്ന് തീരുമാനിക്കുന്നത് വേണ്ടി ഗുഡ് കൗൺസിൽ ഫോർ റീഡിസ്ട്രിബ്യൂഷൻ എന്ന പേരിലാണ് മർലിൻ സംഘം രൂപീകരിച്ചിരിക്കുന്നത്.
Most Read| റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി