തിരുവനന്തപുരം: സംസ്‌ഥാനത്ത് സബ്‌സിഡി നിരക്കിൽ സപ്ളൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങളുടെ വില വർധനവ് നവകേരള സദസിന് ശേഷം പ്രാബല്യത്തിൽ വരും. 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ധാരണയായെങ്കിലും നവകേരള സദസിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നാണ് സൂചന.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ നവകേരള സദസ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ അവശ്യ സാധനങ്ങളുടെ വില കൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. അതിനാലാണ് വിലവർധന അടുത്ത മാസത്തേക്ക് നീട്ടിയത്. ഈ മാസം 24 മുതലാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. പുതിയ വിലയും അത് വർധിപ്പിക്കേണ്ട സമയവും സംബന്ധിച്ച് നിർദ്ദേശം സമർപ്പിക്കാൻ ഭക്ഷ്യമന്ത്രി ജിആർ അനിലിനെ സർക്കാർ ചുമതലപ്പെടുത്തി.
ഏഴ് വർഷത്തിന് ശേഷമാണ് സംസ്‌ഥാനത്ത് വില വർധനവ് നടപ്പിലാക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില കൂട്ടുന്നത്. സപ്ളൈകോ നേരിടുന്ന പ്രതിസന്ധി ഭക്ഷ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചിരുന്നു. അവശ്യ സാധനങ്ങൾക്ക് 25 ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മന്ത്രി ആവശ്യപ്പെട്ടത്. സപ്ളൈകോയുടെ സപ്ളൈകോയുടെ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയ യോഗം, ആവശ്യം അംഗീകരിക്കുകയായിരുന്നു. എന്നാൽ, എത്ര ശതമാനം വർധനയെന്നത് തീരുമാനിച്ചിട്ടില്ല.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്