തിരുവനന്തപുരം: സംസ്‌ഥാനത്ത് സപ്ളൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇനം സാധനങ്ങൾക്ക് നൽകിവരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറയ്‌ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് സപ്ളൈകോ വിലവർധനവ്. ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു.
ഇതുവരെ, വിപണി വിലയ്‌ക്ക് അനുസൃതമായി നിശ്‌ചിത നിരക്ക് സബ്‌സിഡി നൽകുന്ന രീതിയാണ് സപ്ളൈകോ പിന്തുടർന്നിരുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില കൂട്ടുന്നത്. എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്‍ദാനമായിരുന്നു അടുത്ത അഞ്ചു വർഷത്തേക്ക് വിലകൂട്ടില്ല എന്നത്.
2016 മുതൽ 13 സബ്‌സിഡി സാധനങ്ങൾക്കും ഒരേ വിലയായിരുന്നു. സർക്കാർ പട്ടികയിൽ സപ്ളൈകോ വില വർധിപ്പിക്കാത്തത് പ്രധാന നേട്ടമായി ഇടംപിടിച്ചിരുന്നു. ഇതാണ് ഇപ്പോൾ മാറാൻ പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് വിലകൂട്ടാൻ സർക്കാർ ഇതുവരെ മടിച്ചു നിൽക്കുകയായിരുന്നു.
എന്നാൽ, വില കൂട്ടിയില്ലെങ്കിൽ സപ്ളൈകോയുടെ സാമ്പത്തിക സ്‌ഥിതി പരിതാപകരമാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിന് നിർവാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വില കൂട്ടുന്നതിന് എൽഡിഎഫ് നേരത്തെ അനുമതി നൽകിയിരുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്‌ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നൽകി.
വിപണിവിലയിൽ 25 ശതമാനം സബ്‌സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽഡിഎഫ് യോഗത്തിലെ തീരുമാനം. എന്നാൽ, 35 ശതമാനം എന്ന ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ശുപാർശ ഒടുവിൽ അംഗീകരിച്ചു. സബ്‌സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണ് സപ്ളൈകോയുടെ ചിലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്ക് കുടിശികയുണ്ട്. പല സാധനങ്ങളും ആറു മാസത്തിലേറെയായി വിൽപ്പന ശാലകളിൽ ലഭിക്കാനുമില്ല.
Most Read| അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി