അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ? മൂന്നംഗ സമിതി റിപ്പോർട് സമർപ്പിച്ചു

വിലക്കയറ്റം പിടിച്ചു നിർത്താനെന്ന പേരിൽ ഏഴ് വർഷമായി ഒരേ വിലക്ക് വിൽപ്പന നടത്തുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില അടിയന്തിരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ളൈകോ സർക്കാരിനെ സമീപിച്ചിരുന്നു.

By Trainee Reporter, Malabar News
supplyco
Rep. Image
Ajwa Travels

തിരുവനന്തപുരം: സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ നടപ്പിലായേക്കും. വില കൂട്ടുന്നതടക്കം സപ്ളൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം റിപ്പോർട് പരിഗണിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വില കൂട്ടാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും നവകേരള സദസ് കഴിയാൻ കാത്തിരിക്കുകയായിരുന്നു.

വിലക്കയറ്റം പിടിച്ചു നിർത്താനെന്ന പേരിൽ ഏഴ് വർഷമായി ഒരേ വിലക്ക് വിൽപ്പന നടത്തുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില അടിയന്തിരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ളൈകോ സർക്കാരിനെ സമീപിച്ചിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതല്ലാതെ വഴിയില്ലെന്നായിരുന്നു സപ്ളൈകോയുടെ വാദം.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില കൂട്ടുന്നത്. സപ്ളൈകോ നേരിടുന്ന പ്രതിസന്ധി ഭക്ഷ്യമന്ത്രി കഴിഞ്ഞ യോഗത്തിൽ വിശദീകരിച്ചിരുന്നു. അവശ്യ സാധനങ്ങൾക്ക് 25 ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മന്ത്രി ആവശ്യപ്പെട്ടത്. സപ്ളൈകോയുടെ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയ യോഗം, ആവശ്യം അംഗീകരിക്കുകയായിരുന്നു. അതേസമയം, എത്ര ശതമാനം വർധനയെന്ന് തീരുമാനിച്ചിട്ടില്ല.

11 വർഷമായി വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1525.34 കോടി രൂപയാണ് സർക്കാർ സപ്ളൈകോയ്‌ക്ക് നൽകാനുള്ളത്. കൊവിഡ് കാലത്തും മറ്റും കിറ്റ് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുകയും ഇതിൽ ഉൾപ്പെടും. 600 കോടിയിലേറെ രൂപയാണ് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് സപ്ളൈകോ നൽകാനുള്ള നിലവിലെ കുടിശിക. വിതരണക്കാർ മുൻ‌കൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയ്യാറല്ലാത്തതിനാൽ സപ്ളൈകോയുടെ 1500ൽപരം വിൽപ്പന കേന്ദ്രങ്ങളിൽ സബ്‌സിഡി സാധനങ്ങൾ ഉൾപ്പടെ പലതും സ്‌റ്റോക്കില്ല.

സാധനങ്ങൾ സ്‌റ്റോക്കില്ലാതായതോടെ സപ്ളൈകോ വിൽപ്പന ശാലകളിലൂടെ 9 മുതൽ 10 കോടി രൂപ വരെ പ്രതിദിന വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ നാല് കോടിയിൽ താഴെയായി. കരാറുകാർ പിൻമാറിയതോടെ പ്രവർത്തനം പ്രതിസന്ധിയിലായ സപ്ളൈകോയെ കരകയറ്റാൻ വില വർധനവ് അല്ലാതെ മറ്റു വഴികൾ ഇല്ലെന്നാണ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെയും റിപ്പോർട്.

പല ഉൽപ്പന്നങ്ങൾക്കും നിലവിൽ 50 ശതമാനത്തിൽ അധികമുള്ള സബ്‌സിഡി കുത്തനെ കുറക്കാനുള്ള നിർദ്ദേശങ്ങൾക്കാണ് മുൻഗണനയെന്നാണ് വിവരം. സമിതിയുടെ റിപ്പോർട്ടിൽ സർക്കാർ അധികം വൈകാതെ തീരുമാനം എടുക്കും. ക്രിസ്‌മസ്‌ ചന്തയിലും ഇക്കുറി സബ്‌സിഡി സാധനങ്ങൾ ഇല്ലായിരുന്നു. പുതുവർഷത്തിൽ സപ്ളൈകോയിൽ സാധനങ്ങൾ ഉണ്ടാകും, എന്നാൽ വില കൂടുതൽ കൊടുക്കേണ്ടി വരും.

Most Read| ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE