കൊച്ചി: തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 17ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരം കൂടാനെത്തുമെന്നാണ് ആനപ്രേമികൾ കരുതുന്നത്. ഈ മാസം 19നാണ് തൃശൂർ പൂരം.
അതിനിടെ, പൂരത്തിന്റെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് വനംവകുപ്പ് സർക്കുലർ പുറത്തിറക്കി. ആനയുടെ 50 മീറ്റർ പരിധിയിൽ ആളുകൾ നിൽക്കരുത്. 15ന് മുൻപ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിലുള്ളത്. അതിനിടെ, സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് ആന ഉടമകളുടെയും ഉൽസവ സംഘടനകളുടെയും അടിയന്തിര യോഗം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് തൃശൂരിൽ ചേരും.
ഇന്നാണ് തൃശൂർ പൂരത്തിന്റെ കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്കൊപ്പം എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും. രാവിലെ 11നാണ് തിരുവമ്പാടിയുടെ കൊടിയേറ്റം. നടുവിലാലിലെയും നായ്‌ക്കനാലിലെയും പന്തലുകളിൽ തിരുവമ്പാടി വിഭാഗം കൊടി ഉയർത്തും. 11.20നും 12.15നും ഇടയ്‌ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്