ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ സംഘർഷം. 12 മണിക്കാണ് ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
അഞ്ചു കർഷകർക്ക് പരിക്കേറ്റു. അനുമതിയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. നേരത്തെ രണ്ടുതവണ മാർച്ച് പോലീസ് തടഞ്ഞിരുന്നു. 101 കർഷകരാണ് മാർച്ച് നടത്തിയത്. ഡെൽഹിയിലേക്ക് പോകണമെങ്കിൽ അനുമതി ആവശ്യമാണെന്ന് അംബാല എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പ്രശ്ന പരിഹാരത്തിനായി യോഗം വിളിക്കാൻ നിർദ്ദേശമുണ്ട്. 18നാണ് യോഗം. അതുവരെ നിയമങ്ങൾ പാലിക്കണമെന്നും എസ്പി അഭ്യർഥിച്ചു. ഡെൽഹിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ”ഡെൽഹിയിലേക്ക് പോകാൻ അനുവദിക്കണം. രാജ്യതലസ്ഥാനത്ത് പോയി പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. കർഷക ശബ്ദത്തെ അടിച്ചമർത്താനാകില്ല”- കർഷകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷക മാർച്ച്. ഫെബ്രുവരി 13 മുതൽ ഈ കർഷകർ ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് ഇത്.
Most Read| പിവി അൻവർ കോൺഗ്രസിലേക്ക്? ഡെൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചയിൽ