ഡെൽഹി: ഹരിയാനയിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനെയും സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു. മുദ്രാവാക്യങ്ങളുമായി എത്തിയ കർഷകർ എംപിക്കു നേരെ കരിങ്കൊടി കാണിച്ചു.
കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന പരിപാടിക്കിടെ കർഷക പ്രതിഷേധത്തിനെതിരെ എംപി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തൊഴിൽ രഹിതരായ മദ്യപാനികളാണ് സമരം നടത്തുന്നതെന്നായിരുന്നു വിവാദ പരാമർശം. പ്രതിഷേധം നടത്തുന്നവരിൽ ഒറ്റ കർഷകരില്ലെന്നും ജാൻഗർ കൂട്ടിച്ചേർത്തു.
ഹിസാറിൽ ബിജെപി പരിപാടിക്ക് എത്തുന്നതിനിടെ ആയിരുന്നു ജാൻഗറിനെ കർഷകർ തടഞ്ഞത്. ഇതിനിടെയുണ്ടായ കൈയേറ്റത്തിൽ എംപിയുടെ വാഹനത്തിന്റെ ചില്ല് തകർന്നു. തന്റെ കാറിന് കേടുപാടുകൾ വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാജ്യസഭാംഗം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചില കർഷകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോത്തക്കിൽ നടക്കുന്ന ബിജെപി പരിപാടിക്കിടെയാണ് ബിജെപി ഹരിയാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെ കർഷകർ തടഞ്ഞത്. നേതാക്കൻമാരെ തടഞ്ഞതിനെ തുടർന്ന് പോലീസുമായി സംഘർഷവുമുണ്ടായി.
Must Read: ഹിമാലയത്തിൽ ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചു; റിപ്പോർട്







































