ന്യൂയോർക്ക്: കഴിഞ്ഞ വർഷം ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം മൂർച്ഛിച്ച് നിൽക്കെ പശ്‌ചിമ ഹിമാലയത്തിലെ ചില ഉൾപ്രദേശങ്ങളിൽ ചൈന ഒപ്റ്റിക് ഫൈബർ ശൃംഖല സ്‌ഥാപിച്ചതായി പെന്റഗൺ (യുഎസ് പ്രതിരോധ ആസ്‌ഥാനം) റിപ്പോർട്. അതിവേഗ ആശയ വിനിമയത്തിനും വിദേശ ഇടപെടലിൽനിന്ന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിൾസ് ലിബറേഷൻ ആർമി ഇത്തരത്തിൽ ഫൈബർ ഒപ്റ്റിക് ശൃംഖല സ്‌ഥാപിച്ചതെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.
‘Military and Security Developments Involving the People’s Republic of China 2021‘ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യത്തെ കുറിച്ച് പരാമർശമുള്ളത്. ഇതിലൂടെ പിഎൽഎയുടെ (ചൈനീസ് ആർമി) കമാൻഡർമാർക്ക് നിരീക്ഷണത്തിനുള്ള വിവരങ്ങൾ തൽസമയം അറിയാനും സാഹചര്യത്തെ കുറിച്ചുള്ള കാര്യങ്ങൾ മനസിലാക്കാനും സാധിച്ചിരുന്നെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ-ചൈന അതിർത്തിയെ ചൊല്ലി ദീർഘകാലമായി തുടരുന്ന തർക്കം കഴിഞ്ഞവർഷം ജൂണിലാണ് മൂർച്ഛിച്ചത്.
സംഘർഷത്തിൽ ഇരുഭാഗത്തും നിരവധി സൈനികർക്ക് ജീവൻ നഷ്‌ടമായിരുന്നു. ഇതിന് പിന്നാലെ ചൈനീസ് സൈന്യം അതിർത്തിയിൽ നിർണായക സജ്‌ജീകരണങ്ങൾ ഒരുക്കിയെന്നും റിപ്പോർട്ടിലുണ്ട്. നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും ഇന്ത്യ-ചൈന അതിർത്തി തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഒക്‌ടോബർ പത്തിന് നടന്ന 13ആം വട്ട കമാൻഡർതല ചർച്ചയും പരാജയപ്പെട്ടിരുന്നു.
യഥാർഥ നിയന്ത്രണ രേഖക്ക് സമീപം അരുണാചൽ പ്രദേശിൽ ചൈനീസ് ഗ്രാമത്തിന്റെ സാന്നിധ്യമുണ്ടെന്നും പെന്റഗൺ റിപ്പോർട് പറയുന്നു. 2020ൽ നൂറ് സിവിലിയൻ വീടുകൾ ഉൾപ്പെടുന്ന ഗ്രാമം, ടിബറ്റ് സ്വയംഭരണ മേഖലക്കും, കിഴക്കൻ സെക്‌ടറിൽ അരുണാചൽ പ്രദേശിനും ഇടയിലെ തർക്ക പ്രദേശത്ത് ചൈന നിർമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപ്പർ സുബാൻസിരി ജില്ലയിലെ സരി ചു നദിക്കരയിലാണ് ഈ ഗ്രാമം സ്‌ഥിതി ചെയ്യുന്നതെന്നും പെന്റഗൺ റിപ്പോർട് ചൂണ്ടികാണിക്കുന്നു.
Read Also: സ്‌റ്റാലിനിൽ പ്രതീക്ഷ; അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചതായി സൂര്യയും ജ്യോതികയും