ന്യൂഡെൽഹി: ശംഭു അതിർത്തിയിൽ (പഞ്ചാബ്-ഹരിയാന അതിർത്തി) പോലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കർഷകരുടെ ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാണ് മാർച്ച് ആരംഭിക്കുക. 101 കർഷകർ ജാഥയായി ഡെൽഹിയിലേക്ക് നീങ്ങും.
ഡെൽഹി പോലീസ് അതിർത്തികളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ശംഭു അതിർത്തിയിലും, അംബാലയിലും പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അമൃത്‌സറിലേക്ക് പോകുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയെയും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയെയും തടയുമെന്ന് കർഷക നേതാവ് സർവൻ സിങ് പന്ദേർ അറിയിച്ചു. ഇരുവരും പഞ്ചാബിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർഷകരോട് ആഹ്വാനം ചെയ്‌തുവെന്നും സർവൻ സിങ് വ്യക്‌തമാക്കി.
കർഷകർക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയിൽ 17 കർഷകർക്ക് പരിക്കേറ്റിരുന്നു. മാർച്ച് ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ പോലീസ് കണ്ണീർവാതക ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. അതേസമയം, ശംഭു അതിർത്തിയിൽ ഈ മാസം ഒമ്പത് വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംയുക്‌ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കർഷക പ്രക്ഷോഭം നടക്കുന്നത്.
കർഷകർക്ക് പിന്തുണയുമായി പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കൂടുതൽ കർഷകർ ശംഭു അതിർത്തിയിൽ എത്തുന്നുണ്ട്. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്‌ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷക മാർച്ച്. ഫെബ്രുവരി 13 മുതൽ ഈ കർഷകർ ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് ഇത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു