റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബു സോറന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചുദിവസങ്ങളായി വഷളായിരുന്നു.
‘ജാർഖണ്ഡ് മുക്‌തി മോർച്ച’ എന്ന രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് സംസ്‌ഥാന-ദേശീയ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു ഷിബു സോറൻ. എട്ടുതവണ തവണ ലോകസഭാംഗമായ ഷിബു സോറൻ, മൂന്നുതവണ വീതം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും ജാർഖണ്ഡ് മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുതവണ രാജ്യസഭ എംപിയായി. ജാർഖണ്ഡ് മുക്‌തി മോർച്ചയുടെ സംസ്‌ഥാന അധ്യക്ഷനുമായിരുന്നു.
1944 ജനുവരി ഒന്നിന് സന്താൾ ആദിവാസി കുടുംബത്തിൽ ജനിച്ച ഷിബു സോറൻ 18ആംമത്തെ വയസിൽ സന്താൾ ‘നവയുക്‌ത് സംഘ്’ എന്ന പ്രസ്‌ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങൾ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്. 1972ൽ ബിഹാറിൽ നിന്ന് വിഭജിച്ച് മറ്റൊരു സംസ്‌ഥാനം വേണമെന്ന ആവശ്യം ഉയർത്തി ജാർഖണ്ഡ് മുക്‌തി മോർച്ച എന്ന പുതിയൊരു പാർട്ടി രുപീകരിച്ചു.
1977ൽ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലിറങ്ങിയ ഷിബു സോറൻ ആ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദുംക മണ്ഡലത്തിൽ നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1980ൽ ദുംകയിൽ നിന്നുതന്നെയാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് പിന്നീട് ജെഎംഎമ്മിന്റെ ശക്‌തികേന്ദ്രമായി മാറി. 2019ൽ ബിജെപിയുടെ നളിൻ സോറനോട് പരാജയപ്പെട്ടിരുന്നു.
മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറുമാസത്തിൽ കൂടുതൽ സ്‌ഥാനത്ത് തുടരാൻ കഴിഞ്ഞില്ല. കൊലപാതക കേസുകളിൽ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തടുർന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചു. 2020 മുതൽ ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. നിലവിൽ മകൻ ഹേമന്ത് സോറനാണ് ജാർഖണ്ഡ് മുഖ്യമന്ത്രി. ഭാര്യ: രൂപി സോറൻ. മക്കൾ: ഹേമന്ത് സോറൻ, ദുർഗ സോറൻ, ബസന്ത് സോറൻ, അഞ്‌ജലി സോറൻ.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!