തിരുവനന്തപുരം: ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറയ്‌ക്കുമെന്ന് സർക്കാർ ഉത്തരവിറക്കി. അനധികൃത അവധികൾ ഡയസ്‌നോൺ ആയി കണക്കാക്കാനും തീരുമാനമായി. അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്‌ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക. മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശം ഉണ്ട്. പ്രതിപക്ഷ സംഘടനകളുടെ സമരം സർക്കാരിലെ ചില ഓഫീസുകളെ ഒഴികെ സാരമായി ബാധിക്കാനിടയില്ല. ജോയിന്റ് കൗൺസിലിന് സ്വാധീനമുള്ള റവന്യൂ വകുപ്പിന് കീഴിലുള്ള വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്.
സിപിഐ സംഘടകളുള്ള കൃഷി, മൃഗ സംരക്ഷണ വകുപ്പുകളെയും പണിമുടക്ക് ബാധിക്കാൻ ഇടയുണ്ട്. സമരത്തെ നേരിടാൻ സിപിഐഎം അനുകൂല സർവീസ് സംഘടനകളും ശക്‌തമായി രംഗത്തുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളെ നോട്ടീസ് നൽകിയ ശേഷവും സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചില്ല. ജനാധിപത്യ വിരുദ്ധമായ ഈ സമീപനം ഇടതു സർക്കാരിന് ചേർന്നതല്ലെന്ന വിമർശനം ശക്‌തമാണ്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്