തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ താനുമായി ചർച്ച നടത്തിയെന്ന വെൽഫെയർ പാർട്ടിയുടെ വെളിപ്പെടുത്തൽ അദ്ദേഹം നിഷേധിച്ചു. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഇക്കാര്യം പിന്നീട് പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കെസി വേണുഗോപാലും ഈ നിലപാട് ആവർത്തിച്ചിരുന്നു. അതിലപ്പുറം ഇക്കാര്യത്തിൽ ഒന്നും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തിയിരുന്നതായി വെൽഫെയർ പാർട്ടി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫുമായി സഖ്യമില്ലെന്നും വെൽഫെയർ പാർട്ടി വ്യക്തമാക്കിയിരുന്നു.
Read also: കോവിഡ് വ്യാപനം; നിയമസഭാ സമ്മേളനം 22ന് പിരിയാന്‍ തീരുമാനം







































