കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സഖ്യം എതിർത്തുകൊണ്ട് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മുക്കം നഗരസഭയിലെ തിരഞ്ഞെടുപ്പ് സഖ്യത്തെ എതിര്‍ത്ത മൂന്ന് പ്രവര്‍ത്തകരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
മുക്കം മണ്ഡലം മുന്‍ പ്രസിഡണ്ട് എന്‍പി ഷംസുദ്ദീന്‍, ബൂത്ത് പ്രസിഡണ്ട് കെസി മൂസ കറുത്തേടത്ത്, 10ആം ഡിവിഷനിലെ വിമത സ്‌ഥാനാര്‍ഥി പ്രസാദ് ചേന്നാംതൊടികയില്‍ എന്നിവര്‍ക്ക് എതിരെയാണ് അച്ചടക്ക നടപടി. ഡിസിസി പ്രസിഡന്റ് യു രാജീവനാണ് പുറത്താക്കല്‍ നടപടി പ്രഖ്യാപിച്ചത്. അതേസമയം പുറത്താക്കൽ നടപടിയെ പറ്റി അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സാധാരണ പ്രവർത്തകർക്ക് ഒപ്പം മുതിർന്ന നേതാക്കളും ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിന്റെ പേരിൽ പരസ്‌പരം ഏറ്റുമുട്ടുകയാണ്. തുടക്കം മുതൽ വിഷയത്തിൽ രണ്ട് തട്ടിലായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇന്ന് പരസ്യമായി. ജമാഅത്തെ ഇസ്‌ലാമി മതേതരമാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ ദേശീയ നേതൃത്വത്തിന് അത്തരം ഒരഭിപ്രായം ഇല്ലെന്നാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ പ്രാദേശിക നീക്കുപോക്ക് യു ഡി എഫിന് നേട്ടമുണ്ടാക്കുമെന്ന് കെ മുരളീധരന്‍ ആവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി മതേതര പാര്‍ട്ടിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അവര്‍ നയം മാറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പു മുതല്‍ അവര്‍ മതരാഷ്‌ട്രവാദം ഉപേക്ഷിച്ചിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് അനുസരിക്കാന്‍ ബാധ്യസ്‌ഥരാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുക്കം നഗരസഭയിലെ മൂന്ന് പ്രവർത്തകർക്ക് എതിരായ നടപടിയെ ന്യായീകരിച്ചു കൊണ്ടാണ് മുരളീധരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്നാല്‍ മുരളീധരന്റെ നിലപാടുകൾ തള്ളുന്ന അഭിപ്രായമാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകടിപ്പിച്ചത്. വെല്‍ഫെയര്‍ സംഖ്യം പാര്‍ട്ടി ആലോചിട്ട് എടുത്ത തീരുമാനമല്ല. കെപിസിസി പ്രസിഡണ്ടായ തന്റെ അറിവോടെ അത്തരം ഒരു സഖ്യമോ, നീക്കുപോക്കോ ഉണ്ടാക്കിയിട്ടില്ല. ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടനയാണെന്ന അഭിപ്രായം എഐസിസിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുക്കത്ത് വെല്‍ഫെയര്‍ പാർട്ടി ബന്ധത്തെ എതിര്‍ത്ത മൂന്ന് പേരെ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പുറത്താക്കിയത് സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി ഇത് പരിശോധിക്കും എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെ മുരളീധരന്റെ വിരുദ്ധ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന് മുരളീധരനെ പോലെ ഒരു മുതിര്‍ന്ന നേതാവിന് മറുപടി പറയാന്‍ താനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also: ലാഭം ഉണ്ടാക്കിയ ശേഷം പാർട്ടിയെ വഞ്ചിച്ച് പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ല; മമത