മലപ്പുറം: വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനം മൂലം സമീപകാലത്തായി മുസ്‌ലിം ലീഗിന് നയമാറ്റം ഉണ്ടായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. സമസ്‌തയുടെ അസ്‌തിത്വം ഉയർത്തിപ്പിടിച്ച 5 വർഷം ആയിരുന്നു എൽഡിഎഫ് ഭരണകാലം. തിരഞ്ഞെടുപ്പിൽ ലീഗിനെ മാത്രം പിന്തുണക്കുന്ന നയം ഇകെ വിഭാഗം സുന്നികൾക്ക് ഇല്ലെന്നും കെടി ജലീൽ പറഞ്ഞു.
മുൻപുള്ള രീതികളിൽ നിന്ന് വ്യത്യസ്‌തമായാണ് പല വിഷയങ്ങളിലും മുസ്‌ലിം ലീഗിന്റെ ഇടപെടൽ. മുന്നോക്ക സമുദായങ്ങൾക്ക് സംവരണം നൽകാനുള്ള തീരുമാനത്തിന് എതിരെപോലും ലീഗ് സമരത്തിന് ഒരുങ്ങിയത് വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെ മാദ്ധ്യമങ്ങളുടെയും സ്വാധീനത്താലാണ്.
വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തോടെ പൊതുസമൂഹത്തിൽ ലീഗിന്റെ സ്വീകാര്യത കുറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമസ്‌ത നേതൃത്വത്തിന് രാഷ്‌ട്രീയ പാർട്ടികളുടെ ഇടനിലയില്ലാതെ ഭരണകേന്ദ്രവുമായി നേരിട്ട് ഇടപെടാൻ കഴിഞ്ഞ 5 വർഷമായി അവസരമുണ്ട്. വ്യത്യസ്‌ത രാഷ്‌ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരെ ഉൾകൊള്ളുന്ന സംഘടനയാണ് സമസ്‌ത, അതിനാൽ യുഡിഎഫിനെ മാത്രമേ എക്കാലത്തും പിന്തുണക്കുന്നുള്ളൂ എന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു.
Also Read: കാലിക്കറ്റ് സർവകലാശാല; അസിസ്‌റ്റൻഡ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്‌റ്റിന് അനുമതി