കണ്ണൂർ: വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ബന്ധം മുസ്‌ലിം ലീഗിന്റെ അടിത്തറ തകർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ബഹുജനങ്ങളുടെ പ്രഖ്യാപിത സംഘടനകളെല്ലാം ദീർഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്‌ലാമി. നാല് വോട്ടിന് വേണ്ടി അവരുമായി കൂട്ടുകൂടുന്ന അൽപത്തമാണ് ലീഗും യുഡിഎഫും കാണിച്ചതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
മുസ്‌ലിം ബഹുജനങ്ങൾ ഇതിനെതിരെ വലിയ രോഷത്തോടെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുമ്പൊരു ഘട്ടത്തിലും ഇത്തരമൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതികൂല ശക്‌തികളും ഒന്നിച്ച് എൽഡിഎഫിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതിന് വേണ്ട ഒത്താശകളെല്ലാം കേന്ദ്ര ഏജൻസികൾ ചെയ്‌ത് കൊടുക്കുന്നുണ്ടെന്നും ആരോപിച്ചു.
ഇത്തരം പ്രവർത്തികൾ കൊണ്ട് ഞങ്ങളെ ഒന്നുലക്കാമെന്നും ക്ഷീണിപ്പിക്കാമെന്നുമാണ് അവരുടെ പ്രതീക്ഷ. എന്നാൽ, ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും 16ന് വോട്ടെണ്ണുമ്പോൾ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയമായിരിക്കും എൽഡിഎഫ് നേടാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിക്കാൻ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങളിൽ പോലും എൽഡിഎഫിന്റെ വിജയക്കൊടി പാറും. കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് തനിക്കെതിരെ ഉന്നയിക്കുന്ന പെരുമാറ്റച്ചട്ട ലംഘന ആരോപണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കെ മുരളീധരൻ എംപി കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സഖ്യം യുഡിഎഫിന് ഗുണം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന് ഒരു വിഭാഗം യുഡിഎഫ് നേതാക്കള്‍ പറയുമ്പോഴായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്‌ച കോഴിക്കോട് മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും ഒരുമിച്ച് റാലി നടത്തിയിരുന്നു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകും; കോടിയേരി