തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗമുണ്ടാകുമെന്ന് വ്യക്‌തമാക്കി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണൻ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്‍ണൻ പ്രതികരിച്ചത്. സംസ്‌ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളുടെയും, ജനക്ഷേമ പദ്ധതികളുടെയും അംഗീകാരം കൂടിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഇടത് പക്ഷത്തിനെ ഒറ്റപ്പെടുത്താമെന്ന നീക്കം ജനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. അതിനുള്ള തെളിവാണ് ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ എല്‍ഡിഎഫിനെ ഇല്ലാതാക്കാമെന്ന കോര്‍പ്പറേറ്റ് പദ്ധതിക്ക് ഈ തിരഞ്ഞെടുപ്പിലൂടെ ശക്‌തമായ തിരിച്ചടി ജനങ്ങള്‍ തന്നെ കൊടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കൂടാതെ കോവിഡ് വ്യാപന സമയത്ത് ജനങ്ങളെ പട്ടിണി ഇല്ലാതെ സംരക്ഷിച്ചതും, 600 രൂപയില്‍ കിടന്നിരുന്ന പെന്‍ഷന്‍ തുക 1400 രൂപയാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും, ആ സാഹചര്യത്തില്‍ എല്ലാ സാധാരണക്കാരനും തങ്ങള്‍ക്കനുകൂലമായ നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും കോടിയേരി പറഞ്ഞു. ഇന്ന് നടക്കുന്ന അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ 4 ജില്ലകളിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ പോളിംഗ് 17 ശതമാനത്തില്‍ എത്തിയിട്ടുണ്ട്.
Read also : കര്‍ഷക സമരം; പ്രതിരോധം ശക്‌തമാക്കാന്‍ കൂടുതല്‍ പോലീസ് സേന