ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുക സമരം 19 ആം ദിവസത്തിലേക്ക് കടന്നു. തലസ്‌ഥാന നഗരിയുടെ അതിര്‍ത്തികളില്‍ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ തന്നെ ഹരിയാന, ഉത്തർപ്രദേശ് അതിര്‍ത്തികളില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് പ്രതിരോധ നടപടികള്‍ ശക്‌തമാക്കാനുള്ള നീക്കവും നടക്കുകയാണ്. കൂടുതല്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡെൽഹിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികളില്‍ പ്രതിരോധ നടപടികള്‍ ശക്‌തമാക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഡെല്‍ഹി-ഗുരുഗ്രാം അതിര്‍ത്തികളിലായി 1000 ത്തോളം പോലീസുകാരെയും, ഫരീദാബാദ്, പല്‍വല്‍, ബദര്‍പൂര്‍ എന്നിവിടങ്ങളിലായി 3500 ഓളം പോലീസുകാരെയും പുതുതായി വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ കര്‍ഷകരെ തടയുന്നതിനായി അതിര്‍ത്തികളിലെല്ലാം കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും സ്‌ഥാപിച്ചിട്ടുണ്ട്. അതേസമയം തന്നെ കര്‍ഷകര്‍ ഇന്നും ഡെല്‍ഹി-ആഗ്ര, ഡെല്‍ഹി-ജയ്‌പൂർ എന്നീ ദേശീയപാതകളില്‍ സമരം ശക്‌തമാക്കും. കൂടാതെ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ യുപി അതിര്‍ത്തിയായ ഗാസിപൂരില്‍ കര്‍ഷകര്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെടും.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ശക്‌തമായ പിന്തുണയാണ് ലഭിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളിലേക്ക് എത്തുന്നുണ്ട്. നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്ത പക്ഷം ഡിസംബര്‍ 19 ആം തീയതിയോടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍.
Read also : കർഷക സമരം മുതലെടുക്കാൻ ശ്രമം; കർശന നടപടിയെന്ന് കേന്ദ്ര മന്ത്രി